Sunday, October 11, 2020

വെളുത്ത ഡോക്ടറെ തേടിയ കുഞ്ഞമ്മ


ഡോ. മുരളീധരൻ
 കൊറോണയുടെ  സ്മാർത്തവിചാരങ്ങൾ  നടക്കുന്ന ഈ ഞായറാഴ്ച എന്തായാലും വൈകി എഴുന്നേറ്റു അരമണിക്കൂർ ജിമ്മിൽ ചെലവഴിച്ചു വന്നു  ഉപ്പുമാവും മിക്സ്ചറും കൂട്ടി കഴിക്കുമ്പോൾ കൂട്ടത്തിൽ ഒരു ജ്യൂസ്‌ കൂടെ മേശപ്പുറത്തു കണ്ടു. കാര്യം തിരക്കിയപ്പോൾ അശരീരി പോലെ ജീനയുടെ ശബ്ദം . "അതു നമ്മുടെ മുറ്റത്തെ പാഷൻ ഫ്രൂട്ട് കൊണ്ടുണ്ടാക്കിയതാ. അനൂപ് രാവിലെ ചോദിക്കുന്നുണ്ട്, കൊറോണക്കാലത്തു ജ്യൂസ്‌ ഒന്നുമില്ലേന്ന്".ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു "ഞാൻ നമ്മുടെ കോൺഫെറെൻസിന് രണ്ടു തവണ കൊണ്ടുപോയതോടെ  ഓൻ ബ്രിഡ്ജ് കോഴ്സ് പാസ്സായോ". സംസാരത്തെ മുറിച്ചു കൊണ്ടു മൊബൈൽ റിംഗ് ചെയ്തു തുടങ്ങി. പരിചയമില്ലാത്ത ഒരു നമ്പറും ഇപ്പോൾ എടുക്കാറില്ല. ഇൻഷുറൻസ്കാരും മാർക്കറ്റിങ്ങുകാ രും സമയകാല സ്‌ഥലബോധമില്ലാതെ വിളിക്കും. വെറുതെ വിളിക്കുന്നവനും കേൾക്കുന്നവനും മുഷിയേണ്ടല്ലോ എന്ന് കരുതി ഫോൺ എടുക്കാറില്ല..ഞാൻ പലപ്പോഴും പറയും ഈ ഫോൺ ഒക്കെ ഓഫ്‌ ആക്കി നടക്കാൻ പറ്റുകയെന്നതാണെന്റെ സ്വപ്നം. ജോലിയുടെ സ്വഭാവം കൊണ്ടു അതൊട്ടു നടക്കാൻ പോകുന്നില്ല എന്നെനിക്കു നന്നായറിയാം. രണ്ടാമതും ഫോൺ ബെല്ലടിച്ചപ്പോൾ ഈ ഞായറാഴ്ച വീണ്ടും വിളിച്ചവൻ അത്യാവശ്യക്കാരൻ ആവുമെന്ന് തോന്നി എടുത്തു."ഏട്ടാ ഞാൻ ഹരിയാ. ഇപ്പോൾ സംസാരിക്കാൻ ആയപ്പോ ഒന്ന് വിളിച്ചതാ.. തൊണ്ടയിലെ ട്യൂബ് അമർത്തി പിടിച്ചു ശബ്ദം വന്നപ്പോൾ അടുത്തു നിൽക്കുന്ന നഴ്സിന്റെ ഫോൺ വാങ്ങി ആദ്യം ഏട്ടനെ വിളിക്കണമെന്ന് തോന്നി ".
എനിക്കവന്റെ  ഉത്സാഹവും ഉണർവും ആ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞു .
ഓർമ്മകൾ ഒരു മൂന്നുമാസം പുറകിലേക്ക് പോയി. അഭിശപ്തമായ ഒരു രാത്രിയിൽ കലഹിച്ചിറങ്ങിപ്പോയ  ഹരി വാഹനാപകടത്തിൽ പെട്ട് നട്ടെല്ലും വാരിയെല്ലുകളും പൊട്ടി  ആശുപത്രിയിലായി.കാലുകൾ രണ്ടും തളർന്നുപോയ അവന്റെ ശ്വാസം വെന്റിലേറ്ററിന്റെ സഹായത്തോടെ നടക്കുന്നു. പരിചയമുള്ള ഡോക്ടർമാരായതുകൊണ്ട് കാര്യങ്ങൾ കൃത്യമായി മനസ്സിലായി. എല്ലാ വിവരങ്ങളും ദിവസവും ഞാൻ അറിയുന്നുണ്ടായിരുന്നു.സാവധാനം ശ്വാസം സ്വന്തം നിലയ്ക്കു എടുത്തു തുടങ്ങിയപ്പോൾ അവൻ എന്നെ കാണണമെന്ന് പറഞ്ഞു. ഞാനും ജീനയും കൂടെ ഉത്രാടത്തിന്റെയന്നു ഉച്ചയ്ക്ക് അവനെ കാണാൻ ചെന്നു . ഞാൻ പറഞ്ഞു "നീ ഇത്രയും കാലം പാർട്ടി പ്രവർത്തനവും ജീവ കാരുണ്യ പ്രവർത്തനവുമൊക്കയായി മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു,കല്യാണം പോലും കഴിക്കാതെ.ഇനി നിനക്ക് വേണ്ടി കൂടി ജീവിക്കണം. ഞങ്ങൾ എല്ലാവരുമുണ്ട് നിന്റെ കൂടെ. നിന്റെ ശരീരത്തിലെ ഇട്ടിരിക്കുന്ന ഈ ഓരോ ട്യൂബുകളും എടുത്തു മാറ്റി നടന്നു തുടങ്ങണം. ശരീരത്തിന്റെ തളർച്ചയെ അതിജീവിക്കാൻ മനസ്സിന്റെ കരുത്തു കൊണ്ടാവും. ജീവിതം പോസിറ്റീവ് ആയി കാണുന്നവർക്കുള്ളതാണ്."ഞാൻ പറഞ്ഞു നിർത്തിയപ്പോൾ  കണ്ണ് നിറഞെങ്കിലും  അവൻ നന്നായി ചിരിച്ചു. ആ ഹരിയാണ് ഇപ്പോൾ ശ്വാസത്തിനു വേണ്ടി കഴുത്തിൽ ഇട്ട ട്രാക്കിയോസ്ടോമി ട്യൂബ് അടച്ചു സംസാരിച്ചത്. ജീവിതം പ്രതീക്ഷളുടേതാണ്. അത് നമ്മൾ ജ്വലിപ്പിച്ചു കൊണ്ടേയിരിക്കണം.കുറച്ചു ദിവസത്തിന് ശേഷം  അവന്റെ അമ്മാവൻ രാധാകൃഷ്ണേട്ടൻ ദേശമംഗലത്തു നിന്നു വിളിച്ചപ്പോൾ പറഞ്ഞത് ഹരിയുടെ ആരോഗ്യം നിങ്ങൾ വന്നു പോയതോടെ കുറെ മെച്ചപ്പെട്ടു എന്നാണ്. ഒരു ഡോക്ടർ രോഗിയുടെ ശരീരത്തെ മാത്രമല്ല മനസ്സിനെ കൂടി ചികിൽസിക്കണം.

 കഴിഞ്ഞ ദിവസം രാത്രി ഹോസ്പിറ്റൽ സൂപ്പർവൈസർ ഷമീം വിളിച്ചു പറഞ്ഞു. "സാറെ ജസീം ഡോക്ടർ ഒരു പേഷ്യന്റിനെ  അഡ്മിറ്റാക്കിയിട്ടുണ്ട്.പ്രായം കൂടിയ ആളാണ് . കാല് പൊട്ടിയിട്ടു വന്നതാ. സാറ് കണ്ടിട്ട് ബാക്കി തീരുമാനിക്കാം എന്ന് പറഞ്ഞു" ശരി ഞാൻ കാണാം എന്നുറപ്പ് കൊടുത്തപ്പോൾ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു ഇത് ഏതോ കൊസ്രക്കൊള്ളി തന്നെ. പൂമംഗലത്തു താമസിക്കുമ്പോൾ  പറമ്പിൽ പണിക്ക് അമ്മ  വിളിച്ചിരുന്ന  ജപ്പാൻ കുഞ്ഞമ്പുവേട്ടന്റെ ഡിക്ഷണറിയിൽ നിന്നു ഞാൻ പഠിച്ച വാക്കാണീ കൊസ്രാക്കൊള്ളി. അത്ര എളുപ്പത്തിൽ പണി തീർക്കാൻ പറ്റാത്ത ജോലി വരുമ്പോ മൂപ്പര് പറയുന്നതാ.. ഓരോ കൊസ്രക്കൊള്ളികൾ.
വാർഡിൽ ചെന്നു പേഷ്യന്റിനെ കണ്ടു. കുഞ്ഞമ്മ 87വയസ്സ്.കിടന്ന കിടപ്പിൽ തന്നെ ആ വല്യമ്മ എന്നെ നോക്കി കൈകൂപ്പി.വേദനയ്ക്കിടയിലും അവർ കൈകൂപ്പി സംസാരിച്ചതെന്നെ അത്ഭുത പ്പെടുത്തി."ഡോക്ടറെ, എന്റെ കാലക്കേട് എന്ന് പറഞ്ഞാ മതിയല്ലോ.എനിക്കാരുമില്ല. മക്കൾ രണ്ടാളും മരിച്ചു പോയി. മരുമോളാ കൂടെയുള്ളത്. ഓളെ കഷ്ടപ്പെടുത്താൻ വയ്യ. എങ്ങനെയെങ്കിലും ഒന്ന് നടന്നു കിട്ടിയാ മതി"ഞാനെന്റെ പരി ശോധനകൾ  പൂർത്തിയാക്കി റിപ്പോർട്ടുകൾ നോക്കി.തുടയെല്ല് പൊട്ടി സ്‌ഥാനം  തെറ്റിയിരിക്കുന്നു.ഹൃദയത്തിന്റെ പമ്പിങ് മുപ്പതു ശതമാനത്തിൽ താഴെ. രക്ത സമ്മർദ്ദത്തിന് മരുന്നു കഴിക്കുന്നു കൂട്ടത്തിൽ അസ്തമയ്ക്കും.വൃക്കകളുടെ പ്രവർത്തനത്തേയും  പ്രായം ബാധിച്ചു തുടങ്ങിയെന്നു റിപ്പോർട്ട്‌ പറയുന്നു. കുഞ്ഞമ്മയോട് ഒക്കെ ശരിയാവും ഒട്ടും പേടിക്കേണ്ട എന്ന പതിവ് വാചകം പറഞ്ഞപ്പോൾ അവർ വീണ്ടും കൈകൂപ്പി പറയുന്നു ഞാൻ സാറിനെ പ്രത്യേകം കണ്ടു വേണ്ടത് തന്നോളാം. ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു നിങ്ങളുടെയൊക്കെ സ്നേഹം തന്നെ ധാരാളം. ബൈസ്റ്റാൻഡേരെയും കൂട്ടി മുറിയിൽ നിന്നു പുറത്തേക്കിറങ്ങുമ്പോൾ ഓർമ വന്നത് അച്ഛന്റെ ചേച്ചി അമ്മാൾച്ചി എന്നെല്ലാവരും വിളിക്കുന്ന വല്യമ്മയെയാണ്. മക്കളില്ലാത്ത വല്യമ്മയ്ക്ക് ഞാനും ഉഷേച്ചിയുമായിരുന്നു മക്കൾ. വീട്ടിലെ കാര്യസ്‌ഥൻ കൈപ്പാട് നാരായണേട്ടൻ, കിണറിൽ ഒരു സ്റ്റീൽ ഗ്ലാസ്സ് വീണല്ലോ അമ്മാൾച്ചി ഇനി എന്താ ചെയ്യ എന്ന് പറഞ്ഞു തലയും ചൊറിഞ്ഞു നിന്നപ്പോൾ ഉടുമുണ്ട്  മേലോട്ട് ചുരുട്ടി കെട്ടി കിണറിന്റെ പടവുകൾ ഒരു സർക്കസ്സുകാരിയുടെ മെയ് വഴക്ക ത്തോടെ ചവിട്ടി ഇറങ്ങി രണ്ടാൾ താഴ്ച വെള്ളമുള്ള കിണറിൽ ഇറങ്ങി ഗ്ലാസുമെടുത്തു മേലോട്ട് കയറിവന്ന എൺപത്തിനാലു വയസ്സുള്ള അമ്മാളു വല്യമ്മ എനിക്കെന്നും ഒരത്ഭുത മായിരുന്നു. ഈ കുഞ്ഞമ്മ അമ്മൾച്ചിയെ ഓർമിപ്പിച്ചു.
ഓപ്പറേഷൻ സമയത്ത് സംഭവിക്കാവുന്ന മരണമുൾപ്പെടെയുള്ള  പ്രശ്നങ്ങൾ കുഞ്ഞമ്മയുടെ മരുമോളോട് പറഞ്ഞപ്പോൾ അവർ പറഞ്ഞതിത്ര മാത്രം." സാറ് വേണ്ടത് പോലെ ചെയ്യും എന്നറിയാം. ഞങ്ങൾക്ക് വേറാരും ഇല്ല."
സാറ് ഓക്കേ പറഞ്ഞാൽ ഞാൻ റെഡി എന്ന് ഡോ. ജസീമും പറഞ്ഞതോടെ ഓപ്പറേഷൻ ഫിക്സ് ചെയ്തു. സങ്കീർണമായ സർജ്ജറി പോസ്റ്റ്‌ ചെയ്തു കഴിഞ്ഞാൽ തീയേറ്റർ നേഴ്സ് സൽമയും  അനസ്തേഷ്യ ടെക്‌നിഷ്യൻ ഇർഫാനയും എന്റെ ഭാവമാറ്റങ്ങളെ പേടിയോടെ നോക്കിക്കാണും, ഞാൻ ഏത്‌ നിമിഷമാണ് പൊട്ടിത്തെറിക്കുക എന്ന ഭയപ്പാടിൽ നിൽക്കുമ്പോൾ  ഞാനവരോട്  പറയും. "ഇത്തരം സർജ്ജറികൾ നൂൽപാലത്തിലൂടെയുള്ള ഒരു യാത്രയാണ്. അത്യന്തം ജാഗ്രത ഓരോ നിമിഷവും വേണം. നിങ്ങൾ  പേടിച്ചാൽ ചെയ്യാൻ വിചാരിച്ച കാര്യം പോലും മര്യാദയ്ക്ക് ചെയ്യാനാവില്ല"
കുഞ്ഞമ്മയെ ഓപ്പറേഷൻ ടേബിളിൽ കിടത്തി  മോണിറ്റരുകളൊക്ക ഘടിപ്പിച്ചു, ഓരോ ഹൃദയമിടിപ്പിലും രക്ത സമ്മർദ്ദം അറിയാനുള്ള ആർറ്റീരിയൽ ബിപി മോണിറ്ററിങ് കൂടി ഇവർക്ക് ഞാൻ ഘടിപ്പിച്ചു. സങ്കീർണമായ രോഗങ്ങളുള്ളവർക്ക്  അനസ്‌തേഷ്യ നൽകു മ്പോൾ എനിക്കേറ്റവും ഉപകാരപ്പെടുന്നത് ഈ മോണിറ്റർ ആണ്.ഓപ്പറേഷൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ  മോണിറ്ററിൽ കുഞ്ഞമ്മയുടെ  ഹൃദയ താളങ്ങൾ ആ ടിയുലമ്പോൾ ഇർഫാന ഭയപ്പാടോടെ ഫേസ്ഷീൽഡിലൂടെ എന്നെ നോക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു. ഞാൻ ടെൻഷൻ അടിച്ചാൽ തീയേറ്ററിലുള്ള മുഴുവൻ ആൾക്കാരും പതറും എന്നുറപ്പുള്ളത് കൊണ്ടു തന്നെ എന്റെ ആശങ്കകൾ  മുഖത്തു വരാതിരിക്കാൻ ഏറെ പണിപ്പെടാറുണ്ട്.കുഞ്ഞമ്മയുടെ പ്രഷർ മോണിറ്ററിൽ താണുതുടങ്ങിയപ്പോൾ ഉടൻ noradrenaline drug infusion ഇടാനും ഓക്സിജൻ മാസ്ക് വെയ്ക്കാനും പറഞ്ഞു ഡെഫിബ്രിലേറ്റർ ഞാൻ ഓൺ ചെയ്യുമ്പോൾ കുഞ്ഞമ്മ ഇർഫാനയോടു പറയുന്നു "എന്റെ മരുമോളെ നീയൊന്നു വിളി. എനിക്ക് ഛർദ്ദിക്കാനുള്ള പാത്രം തരാൻ പറ "ഈ ഘട്ടത്തിൽ ഛർദ്ദിക്കാനുള്ള തോന്നൽ വരാനിരിക്കുന്ന കാർഡിയാക് അറസ്റ്റിന്റെ മുന്നറിയിപ്പാണ് .രക്ത സമ്മർദ്ദം എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കാൻ പറ്റിയില്ലെങ്കിൽ ഇനി ഒരു തിരിച്ചു വരവ് അസാധ്യം. ആടിയുലഞ്ഞ വഞ്ചി സമചിത്തത കൈവിടാതെ  ഓളപ്പരപ്പിലൂടെ മുന്നോട്ടു തുഴഞ്ഞപ്പോൾ  അങ്ങകലെ കര കണ്ടു തുടങ്ങി. ആശ്വാസത്തിന്റെ നെടുവീർപ്പിനൊപ്പം ഓപ്പറേഷൻ തീയേറ്ററിന്റെ ശീതളിമയിലും നെറ്റിയിൽ നിന്നുരുണ്ടു വീണ വിയർപ്പുകണങ്ങൾക്കിടയിലൂടെയും കുഞ്ഞമ്മയുടെ നരച്ച കണ്ണിലെ തിളക്കം ഞാൻ പ്രതീക്ഷയോടെ കണ്ടു. ഓപ്പറേഷൻ കഴിഞ്ഞു ഐ സി യു വിലും യാത്ര ദുർഘടം പിടിച്ചത് തന്നെയായിരുന്നു. ഏറെക്കുറെ അവരുടെ ആരോഗ്യ നില തൃപ്തികരമായപ്പോൾ  അവരെ റൂമിലേയ്ക്ക് മാറ്റി.പൊതുവെ ഞാൻ കണ്ടിട്ടുള്ളത് പോസിറ്റീവ് ചിന്താഗതിക്കാരായ കുടുംബാംഗങ്ങളുടെ സാന്നിധ്യം മരുന്നിന്റെ ഫലപ്രാപ്തി കൂട്ടുന്നു എന്നാണ്.മരുമോളുടെ കൂടെയാകുമ്പോൾ കുഞ്ഞമ്മയ്ക്കും
ഒരൂർജ്ജം കിട്ടുമല്ലോ.
റൂമിലേയ്ക്ക് മാറ്റിക്കഴിഞ്ഞാൽ സാധാരണ ഞാൻ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിലേ രോഗികളെ കാണാറുള്ളു.അവിടെ പിന്നെ സർജൻ തന്നെയാണ് റൌണ്ട്സ് നടത്താറ്. ഇന്ന് ഹരിയുടെ ഫോൺ വിളി വന്നപ്പോൾ കുഞ്ഞമ്മയുടെ കാര്യം കൂടി അറിയാൻ ഒരു താല്പര്യം തോന്നി. ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്പർവൈസറുടെ ഫോണിൽ വിളിച്ചപ്പോൾ എടുത്ത  വിനിത സിസ്റ്റർ  അവരുടെ അടുത്ത് ചെന്നു വിശേഷങ്ങൾ തിരക്കിയപ്പോൾ അവർക്കറിയേണ്ടത് ആ വെളുത്ത ഡോക്ടർ കാണാൻ വരാത്ത തെന്താന്ന് മാത്രം. കറുപ്പും വെളുപ്പും ഒക്കെ ഓരോരുത്തർക്കും ഓർത്തു വെയ്ക്കാനുള്ള അടയാളങ്ങളല്ലേ.

No comments:

Post a Comment